ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളി. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.വിമാന ദുരന്തത്തിൽ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകാറ് കണ്ടെത്തിയിരുന്നു. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റിയെന്നും ചൂണ്ടിക്കാണിക്കുന്നു. കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.അതേസമയം, എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.