സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തതെന്ന് വിവരം. അക്ഷയ ഫിനാൻസിയേഴ്സിൽ പണയം വച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞത്. ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടു പേരായിരുന്നു ഈ പണത്തിനു സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോറിക്ഷയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫിസിനു സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി. അക്ഷയ ഫിനാൻസിയേഴ്സിലേക്ക് തുകയ്ക്ക് ഒപ്പം വരരുതെന്നും പുറത്തു നിന്നാൽ മതിയെന്നും ഷിബിൻ ലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിൽ ഇരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻ ലാലിന്റെ ഒപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അക്ഷയയുടെ സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ ഷിബിൻ ലാൽ പണവുമായി കടന്നുകളഞ്ഞുവെന്നാണ് സൂചന. സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
രണ്ടു ദിവസം മുൻപാണ് ഷിബിൻ ലാൽ രാമനാട്ടുകര ഇസാഫ് ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് തുടങ്ങിയത്.തുടർദിനങ്ങളിൽ ജീവനക്കാരുടെ സൗഹൃദവും വിശ്വാസ്യതയും നേടി. അക്ഷയ എന്ന സ്ഥാപനത്തിന്റെ വ്യാജ കാർഡും ഷിബിൻ ലാൽ നിർമിച്ചിരുന്നുവെന്നാണ് വിവരം. ഷിബിൻ ലാലുമായി ബാങ്കിന് യാതൊരു ഇടപാടുകളും ഇല്ലെന്ന് അക്ഷയ അക്ഷയ ഫിനാൻസിയേഴ്സ് മാനേജർ അക്ഷയ പി.ചന്ദ്രശേഖരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പണയ പണ്ടം എടുക്കാനുള്ള ആവശ്യമായി പന്തീരാങ്കാവിലും മാങ്കാവിലുമുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഷിബിൻ ലാൽ സമീപിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 40 ലക്ഷം രൂപയ്ക്ക് ഒപ്പം വന്നതിൽ 5 പേർ സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ്. ബാഗുമായി വാഹനത്തിൽ നിന്ന് ഇറങ്ങിയത് ഇസാഫ് ജീവനക്കാരനായ ഫറോക്ക് സ്വദേശി അരവിന്ദാണ്. ജീവനക്കാരെയെല്ലാം പന്തീരാങ്കാവ് പൊലീസ് ചോദ്യം ചെയ്തു. ഫറോക്ക് എസിപി സിദ്ധിഖാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. പ്രതിക്കുവേണ്ടി ഊർജിതമായ അന്വേഷണം നടക്കുകയാണ്