ന്യൂഡൽഹി: എയർ കണ്ടിഷനറുകളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇനിമുതൽ എസി 20 ഡിഗ്രി സെൽഷ്യസിന് താഴെ കുറയ്ക്കാനോ 28 ഡിഗ്രി സെൽഷ്യസിന് മുകളിൽ കൂട്ടാനോ സാധിക്കില്ല. ഭവന, നഗരകാര്യ മന്ത്രാലയ മന്ത്രി മനോഹർ ലാൽ ഖട്ടർ ആണ് പുതിയ ഉത്തരവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. താപനില ക്രമീകരണം നിയന്ത്രണവിധേയമാക്കുക എന്നത് ലക്ഷ്യമിട്ടുള്ള പരീക്ഷണാത്മക നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.പുതിയ നിയന്ത്രണം വീടുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമല്ല, മറിച്ച് വാഹനങ്ങൾക്കും ബാധകമായിരിക്കും. കാലാവസ്ഥാ വ്യതിയാനം, ഉയർന്ന താപനില, കൂളിംഗ് ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് വിവരം.
എയർ കണ്ടിഷനിംഗ് ഉപയോഗത്തിൽ ഏകീകരണം കൊണ്ടുവരുന്നതിനും വളരെ കുറഞ്ഞ കൂളിംഗ് ക്രമീകരണങ്ങൾ മൂലമുള്ള അമിതമായ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നതിനായി എസികളുടെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും പരമാവധി 28 ഡിഗ്രി സെൽഷ്യസും ആയി നിശ്ചയിക്കാൻ തീരുമാനിച്ചുവെന്നാണ് കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുക, പെട്ടെന്നുള്ള വൈദ്യുതി ഡിമാൻഡ് വർദ്ധനവ് തടയുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ തീരുമാനം.നിലവിൽ വിപണിയിൽ ലഭിക്കുന്ന എസികളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാനും 30 ഡിഗ്രി സെൽഷ്യസ് വരെ കൂട്ടാനും സാധിക്കും. 2020ലെ ബ്യൂറോ ഓഫ് എനർജി എഫ്യൻസിയുടെ നിർദേശ പ്രകാരം എല്ലാ സ്റ്റാർ ലേബലുള്ള മുറികൾക്കും വാഹനങ്ങളിലെ എസികൾക്കും 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം താപനില ക്രമീകരണമെന്ന് നിർബന്ധമാക്കിയിരുന്നു.