കാസർകോട്: പിടികൂടിയ കൽക്കണ്ടം എംഡിഎംഎ എന്നാരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. നടക്കാവ് പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സംഭവം ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപിയുടെ ഉത്തരവ്.കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവരാണ് കൽക്കണ്ടം പിടികൂടിയതിനെത്തുടർന്ന് അറസ്റ്റിലായത്. 151 ദിവസമാണ് ഇവർ ജയിലിൽ കിടന്നത്. ലാബ് പരിശോധനാ ഫലത്തിൽ പിടികൂടിയത് മയക്കുമരുന്ന് അല്ലെന്ന് തെളിഞ്ഞതിനുശേഷമാണ് ഇവരെ മോചിപ്പിച്ചത്.കോഴിക്കോടുവച്ച് രാവിലെ ചായ കുടിക്കാൻ പോയപ്പോഴാണ് തന്നെയും സുഹൃത്ത് മണികണ്ഠനെയും ഡാൻസാഫ് പിടികൂടിയതെന്ന് ബിജു മാത്യു പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ ശരീരവും പോക്കറ്റും പരിശോധിച്ചു. പോക്കറ്റിൽ നിന്നാണ് കൽക്കണ്ടം കണ്ടെടുത്തത്. ഇത് കടയിൽ നിന്ന് കിട്ടിയതാണെന്നും വേറൊന്നും അല്ലെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാലിത് ‘മറ്റേ സാധാനം’ ആണെന്നായിരുന്നു അവരുടെ മറുപടി. വേണമെങ്കിൽ രക്തംവരെ പരിശോധിക്കാനും പറഞ്ഞുനോക്കി. ഇപ്പോൾ ജോലിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. പുറത്തിറങ്ങി നടക്കാറില്ലെന്നും ബിജു പറഞ്ഞു.