ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കളായതിന് പിന്നാലെ നടത്തിയ ടീമിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. സമൂഹമാധ്യമങ്ങളിലൂടെയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘ഇന്നലെ ബെംഗളൂരുവിൽ നടന്ന അപകടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ദുഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ട 11 പേരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകാൻ ആർസിബി തീരുമാനിച്ചിരിക്കുന്നു. അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുന്നതിനായി ‘ആർസിബി കെയേഴ്സ്’ എന്ന പേരിൽ ഫണ്ടും രൂപീകരിക്കുന്നുണ്ട്. ആരാധകർ എന്നും ആർസിബിയുടെ ഹൃദയത്തിൽ ഉണ്ടാവും’ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്നലെ വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മജിസ്‍റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. 32,000 കപ്പാസിറ്റിയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് രണ്ട് ലക്ഷത്തിലധികം പേർ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് കർണാടക സർക്കാരിന്റെ വാദം. മരിച്ചവരുടെ കുടുംബത്തിൽ 10 ലക്ഷം രൂപ വീതം കർണാടക സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.