നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ എംഎൽഎ പി.വി.അൻവർ. പിണറായിസത്തിനെതിരെയാണ് മത്സരമെന്ന് അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പൂവും പുല്ലും ചിഹ്നത്തിലാണ് മത്സരിക്കുക.നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും അൻവർ വീണ്ടും രൂക്ഷമായി വിമർശിച്ചു. ഇപ്പോഴത്തെ യുഡിഎഫ് നേതൃത്വത്തിന് പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിയില്ല. ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിൽ ജയിക്കാൻ കഴിയില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ഞാൻ പറയുന്ന കാര്യങ്ങൾ പലതും വളച്ചൊടിച്ചു.എൽഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങളെയും പിണറായിസത്തെയും പൊലീസ് നയങ്ങളെയുമാണ് വിമർശിച്ചത്.എംഎൽഎ പദവി രാജിവയ്ക്കുമ്പോൾ വീണ്ടും മത്സരിക്കാൻ പോകുന്നു എന്ന് തനിക്കു പറയാമായിരുന്നു.താനത് പറഞ്ഞില്ല. മലയോര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫിന് വഴിതുറക്കുകയാണ് ചെയ്തത്. കുടിയേറ്റ കർഷകനെ സ്ഥാനാർഥിയാക്കിയാൽ യുഡിഎഫിനു ഗുണം ചെയ്യുമായിരുന്നു.അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. ഇപ്പോഴത്തെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനു വിജയിക്കാൻ കഴിയില്ലെന്നും ഷൗക്കത്തുമായി മുന്നോട്ടുപോകുന്നത് അബദ്ധമാണെന്നും പറഞ്ഞു. അതൊന്നും പരിഗണിക്കപ്പെട്ടില്ല. അതിനുശേഷമാണ് ഭിന്നതയുണ്ടായത്
ഞാൻ പറയുന്ന വാക്കുകൾ വൈകാരികമായിരിക്കും. മനഃസാക്ഷിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്.യുഡിഎഫിനെ സഹായിക്കാനാണ് നോക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ പിണറായിസത്തിന്റെ ഇരയാണ്.പിണറായിക്കെതിരെ ശക്തമായി സംസാരിക്കുന്ന ആളാണ് രാഹുൽ. നിങ്ങൾ കാത്തിരിക്കൂ, നാമനിർദേശപത്രിക സമർപിക്കാൻ നാളെവരെ സമയമുണ്ടല്ലോ എന്ന് രാഹുൽ എന്നോടു പറഞ്ഞു.അപ്പോഴേക്കും, വാതിൽ അടച്ചെന്ന് സതീശൻ പ്രഖ്യാപിച്ചു. ഇനി ഞാൻ ആരെ കാത്തുനിൽക്കണം? എന്താണ് ചെയ്യേണ്ടത്? പിണറായിസത്തെ അവസാനിപ്പിക്കാൻ ഷൗക്കത്തിന് കഴിയില്ല. ഷൗക്കത്തിനെതിരെ ജനവികാരമുണ്ട്. ആര്യാടൻ ഷൗക്കത്ത് ഇതുവരെ പിണറായി വിജയനെതിരെ ഒന്നും പറഞ്ഞിട്ടില്ല.’’– അൻവർ പറഞ്ഞു











