കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്നത്. കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിൻ്റെ സ്ഥാനം കണ്ടെത്താൻ സോണാർ സർവെ നടത്തുമെന്ന് അറിയിച്ചു. കപ്പലിൽ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നത്. 54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം നൽകും. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നൽകും. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങുമായി വന്നു, അദ്ദേഹവുമായി ചർച്ച നടത്തി.
അപകടം നടന്ന സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി വേണം മത്സ്യബന്ധനം നടത്താൻ. സോണാർ സർവേ മേഖലയിൽ ഇന്ന് തന്നെ നടക്കും. കടലിൽ കപ്പലിൻ്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തി, നിശ്ചിത ദൂരപരിധിക്ക് പുറത്തേക്ക് മത്സ്യബന്ധനത്തിന് തുറന്നുകൊടുക്കും. ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിൽ ആരും കുടുങ്ങി പോകരുത്. ദുരന്ത നിവാരണ അതോറിറ്റി നിദ്ദേശം എല്ലാവരും പാലിക്കണം. കടലിൽ ഒഴുകുകയോ വലയിൽ കുടുങ്ങുകയോ ചെയ്യുന്ന സാധനങ്ങൾ മത്സ്യതൊഴിലാളികൾ തൊടരുത്, ബോട്ടിൽ കയറ്റരുത്. മത്സ്യം ഉപയോഗിക്കാനാവുമോ എന്നതിൽ പരിശോധന നടക്കുന്നുണ്ട്. കാൽസ്യം കാർബൈഡ് കണ്ടെയ്നറുകൾ കടലിൽ താഴ്‌ന്നെന്നാണ് കരുതുന്നത്. നഷ്ടപരിഹാരത്തിന് കേരളത്തിന് ക്ലെയിമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പലിലെ ഇന്ധനം ജൂൺ 3 ന് പുറത്തെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.