തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെതിരായ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കിളിമാനൂർ ഇൻസ്പെക്ടർ പി ജയനാണ് കേസ് അന്വേഷിച്ചത്. ആദ്യത്തെ കുറ്റപത്രം മുത്തശ്ശി സൽമാ ബീവിയെ കൊന്ന കേസിലാണ്. അതിനു ശേഷമാണ് ബന്ധുക്കളെ കൊലപ്പെടുത്തിയത്.കൊലപാതകം, തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 600പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 360 സാക്ഷിമൊഴികളും ഈ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, പൂജപ്പുര സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അഫാന്റെ തിരിച്ചു വരവിനെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.







