നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വിവരം. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് കോണ്‍ഗ്രസ് ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ആര്യാടൻ ഷൗക്കത്തിനേയും വി എസ് ജോയിയേയും വിവരം അറിയിച്ചായാണ് സൂചന.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്. നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നീരീക്ഷിച്ചുവരികയാണ്. നിലവിലെ സാഹചര്യങ്ങള്‍ അന്‍വറിനെ ബോധ്യപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യുഡിഎഫില്‍ വ്യക്തമായ ആലോചനവേണമെന്ന് നേരത്തേ മുൻ നിലമ്പൂർ എംഎൽഎയും തൃണമൃൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വര്‍ പറഞ്ഞിരുന്നു. കുടിയേറ്റ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ് താന്‍ വി എസ് ജോയിയുടെ പേര് നിര്‍ദേശിച്ചതെന്നും അല്ലാതെ അദ്ദേഹത്തോട് പ്രത്യേക മമതയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.










