ന്യൂഡൽഹി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. പരിശോധനകൾ നടക്കുന്നതിനാലാണ് കേരളത്തിൽ കേസുകളുടേയും എണ്ണം കൂടുന്നത്. കേരളത്തില് കൊവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകൾ നടക്കുന്നത് കൊണ്ടുമാണ് കേസുകൾ ഉയരുന്നത് 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇപ്പോഴും കേസുകളൊന്നും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടില്ല.
ദക്ഷിണേഷ്യയിൽ കൊവിഡ് കേസുകളിലുണ്ടായ വർധനവിന് കാരണം ജെ എൻ 1 വേരിയന്‍റ് (ഓമിക്രോണിന്‍റെ ഒരു ഉപ-വേരിയന്‍റ്) വ്യാപിക്കുന്നതാണ്. ഈ വേരിയന്‍റ് വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന (WHO) ഇതുവരെ ഇതിനെ ആശങ്കാജനകമായ വേരിയന്‍റായി തരംതിരിച്ചിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. സാധാരണയായി ലക്ഷണങ്ങൾ അത്ര ഗുരുതരമല്ലാത്തതും അണുബാധയേറ്റവർ നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നവരുമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് ചില സാധാരണ ലക്ഷണങ്ങൾ. ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്. സാമുഹ്യപരമായി ആർജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായമാവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.