സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന അവസാന മത്സരത്തില്‍ മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടിക്കും മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ചിനും വിജയം സമ്മാനിച്ച് റയല്‍ മാഡ്രിഡ്. ഇരുവരും റയൽ വിടുകയാണ്. റയല്‍ സോസിഡാഡിനെതിരെ 2- 0 എന്ന സ്കോറിനാണ് റയലിന്റെ വിജയം. കെലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടി.റയല്‍ വിടുന്ന ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനാകും. അടുത്ത മാസം അമേരിക്കയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിന് ശേഷമാണ് മോഡ്രിച്ച് ക്ലബ് വിടുക. അതേസമയം, ലാലിഗ കിരീടം എതിരാളികളായ ബാഴ്സലോണ നേരത്തേ നേടിയിട്ടുണ്ട്. ആഞ്ചലോട്ടിക്കും മോഡ്രിച്ചിനും ഗംഭീര വിട നല്‍കാൻ ആരാധകര്‍ കൂട്ടത്തോടെ എത്തിയിരുന്നു.മത്സരത്തിന് മുമ്പ്, ആഞ്ചലോട്ടിയുടെയും മോഡ്രിച്ചിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ ബാനറുകള്‍ പ്രദർശിപ്പിച്ചു. സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ മോഡ്രിച്ചിന്റെ സ്ഥാനം സംബന്ധിച്ച സ്റ്റേഡിയം അനൗണ്‍സറുടെ വാക്കുകൾ ഇടിമുഴക്കത്തോടെയാണ് കാണികൾ സ്വീകരിച്ചത്. പത്താം മിനുട്ടില്‍ കാണികള്‍ എഴുന്നേറ്റു നിന്ന് ‘മോഡ്രിച്ച്, മോഡ്രിച്ച്’ എന്ന് ആര്‍ത്തുവിളിച്ചു. 87-ാം മിനുട്ടില്‍ പകരക്കാരൻ ഇറങ്ങിയപ്പോള്‍ ഇരു ടീമുകളും ഒത്തുചേര്‍ന്ന് മിഡ്ഫീല്‍ഡര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സീസണ്‍ അവസാനത്തോടെ ക്ലബ് വിടുന്നതായി റിപ്പോർട്ടുള്ള സ്പാനിഷ് താരം ലൂക്കാസ് വാസ്‌ക്വസ് രണ്ടാം പകുതിയില്‍ ഗ്രൗണ്ട് വിട്ടപ്പോള്‍ അദ്ദേഹത്തിനും കാണികൾ എഴുന്നേറ്റ് നിന്ന് ആദരമർപ്പിച്ചു.











