മാറഞ്ചേരി:ജൽജീവൻ പദ്ധതിക്ക് വേണ്ടി മാസങ്ങളായി പൊളിച്ച റോഡുകൾ സ്കൂൾ തുറക്കുന്നതിന് മുമ്പ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കരാർ ഏറ്റെടുത്ത കമ്പനിക്കാർക്ക് പെരുമ്പടപ്പ് പോലീസ് കർശന നിർദ്ദേശം നൽകി. മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകരും കമ്പനി പ്രതിനിധികളും റോഡിൽ കുഴിയിൽ വീണ് ബൈക്ക് അപകടത്തിൽ പെട്ടവരും പെരുമ്പടപ്പ് എസ്.എച്ച്.ഒ സി.വി.ബിജുവിൻ്റെ സാന്നിദ്ധ്യത്തിൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് പോലീസ് അന്ത്യശാസനം നൽകിയത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് കുഴിയെടുത്ത ഭാഗങ്ങളിൽ മെറ്റൽ ഇട്ട് ഉറപ്പിക്കാമെന്ന് കമ്പനി അധികൃതർ പോലീസിനും പൗരാവകാശ സമിതി പ്രവർത്തകർക്കും ഉറപ്പ് നൽകുകയുണ്ടായി.പണി പൂർത്തീകരിക്കുന്നതിന് മുമ്പ് അപകടസ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് കമ്പനിക്ക് പോലീസ് നിർദ്ദേശം നൽകി.കഴിഞ്ഞ ആഴ്ച പനമ്പാട് വളവിൽ കഴിയിൽ വീണു ഉണ്ടായ അപകടത്തിൽപെട്ട കെ.പി. മുഹമ്മദ് ഷഫീറിൻ്റെ പരാതിയിൽ എഫ്.ഐ.ആറിട്ട് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.പൗരാവകാശ സംരക്ഷണ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, വൈ.പ്രസിഡൻ്റ് ഫിറോസ് വടമുക്ക് എക്സി. അംഗങ്ങളായ ഉണ്ണി മാനേരി, ഷരീഫ് കരുണ എന്നിവരും ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയിരുന്ന സക്കരിയ്യ ,ശിവൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.