നെടുമ്പാശേരി ∙ മൂന്നര വയസ്സുകാരിയെ മൂഴിക്കുളം പാലത്തിൽനിന്നു ചാലക്കുടി പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടന്നതായി വ്യക്തമായതിനെത്തുടർന്നു കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. പുത്തൻകുരിശ് പൊലീസ് ഇതുമായി ബന്ധപ്പെട്ടു പോക്സോ കേസ് എടുത്തു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ ശാരീരിക പീഡനം സംബന്ധിച്ച സൂചനകൾ പൊലീസിനു നൽകിയതിനെത്തുടർന്നാണു നടപടി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്
തിങ്കളാഴ്ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂടെക്കൂട്ടിയാണു അമ്മ സ്വന്തം വീട്ടിലേക്കു പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. അമ്മ വീട്ടിലെത്തിയപ്പോൾ കുട്ടി കൂടെയുണ്ടായിരുന്നില്ല. കുട്ടിയെ ബസിൽവച്ചു കാണാതായെന്നു പറഞ്ഞതോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊഴിയെടുത്തപ്പോൾ അമ്മയുടെ പരസ്പര വിരുദ്ധമായ സംസാരത്തിൽ പൊലീസിനു സംശയം തോന്നി. രാത്രി എട്ടോടെ സ്റ്റേഷനിൽ വിളിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണു കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു ചാലക്കുടി പുഴയിലേക്ക് എറിഞ്ഞതായി കുറ്റസമ്മതം നടത്തിയത്.
ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നു തിങ്കളാഴ്ച രാത്രി ചാലക്കുടിപ്പുഴയിൽ തിരച്ചിൽ നടത്തി. 12.30 മുതൽ സ്കൂബ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച പുലർച്ചെ 2.20ന് 36 അടി താഴ്ചയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി











