തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിയും മുതിർന്ന അഭിഭാഷകനുമായ ബെയ്‌ലിന്‍ ദാസ്. ഒരുനാൾ സത്യം പുറത്ത് വരുമെന്നും താൻ ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണമെന്നും ബെയ്‌ലിന്‍ ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘കോടതിയെ എനിക്ക് അനുസരിക്കണം. കോടതിയുടെ പരിഗണിയിൽ ഉള്ള വിഷയമാണ് അതുകൊണ്ട് എങ്ങനെ നിൽക്കണം എന്ന് എനിക്ക് അറിയാം. ഞാൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ല. ജൂനിയർ അഭിഭാഷകയെ ഞാൻ മർദ്ദിച്ചിട്ടില്ല.’ ബെയ്‌ലിന്‍ ദാസ് പറഞ്ഞു.അതേ സമയം, യുവ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ ബെയ്‌ലിന്‍ ദാസിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതി ജാമ്യം അനുവദിച്ചു. ഇന്ന് ഉച്ചയോടെയാണ് ബെയ്‌ലിന്‍ ദാസിന് ജാമ്യം അനുവദിച്ചത്. ഈ മാസം 27 വരെ വഞ്ചിയൂര്‍ കോടതി ബെയ്‌ലിന് റിമാന്‍ഡ് ചെയ്തിരുന്നു. ശക്തമായ വാദമാണ് രണ്ട് ദിവസം മുൻപ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ നടന്നത്. പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.