കോഴിക്കോട്:മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിൽ തീപടർന്നതിന്റെ നടുക്കം വിട്ടുമാറും മുൻപാണ് കോഴിക്കോട് നഗരത്തെയാകെ നടുക്കി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുന്നത്. രണ്ടാഴ്ച മുൻപ് മേയ് നാലിനായിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഇതിനു മുൻപ് മിഠായിത്തെരുവിൽ അടിയ്ക്കടി തീപിടിത്തമുണ്ടാകുന്നത് പലപ്പോഴും നഗരത്തിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്.
ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ് മൂലം സിപിയു യൂണിറ്റിൽ തീപിടിച്ചതുകൊണ്ടാണെന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ബാറ്ററി സൂക്ഷിച്ച മുറിയിൽനിന്നാണു കെട്ടിടത്തിൽ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീർത്തതായിരുന്നു ഷോർട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടർന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തിൽ 34 ലെഡ് ആസിഡ് ബാറ്ററികളാണ് ആശുപത്രിയിൽ കത്തിനശിച്ചത്
അതേസമയം, ഇന്നലെ ബസ് സ്റ്റാൻഡിനു സമീപമുണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ആളപയാം ഇല്ലെങ്കിലും നിരവധി വ്യാപാര സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന കോഴിക്കോട് നഗരത്തെ സംബന്ധിച്ച് തീപിടിത്തങ്ങൾ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.