കൂറ്റനാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ച സംഭവത്തില്‍ മൂന്ന് പേര്‍ ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.തൃത്താല കൂടല്ലൂർ സ്വദേശികളായ മുഹമ്മദ് ഹനീഫ (54)രജീഷ് (36)മട്ടന്നൂർ സ്വദേശി അബ്ദുല്ല (47)എന്നിവരാണ് അറസ്റ്റിലായത്.
മേയ് 12ന് രാവിലെ 10 മണിക്ക് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കൂറ്റനാട് ന്യൂ ബസാർ ജംഗ്ഷനിൽ നിന്നും വാഗണർ കാറിൽ കൂറ്റനാട് സ്വദേശി നൗഷാദിനെ പ്രതികൾ മുവരും ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു.തുടർന്ന് തൃശൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദ്ദിക്കുകയും ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. നൗഷാദിനെ ഭീഷണിപ്പെടുത്തി അഞ്ച് ചെക്കുകളിലും മുദ്രപ്പേപ്പറിലും ഒപ്പുവെപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.കംബോഡിയയിൽ നിന്നും സിഗററ്റ് ഇറക്കി ഇന്ത്യയിൽ ബിസിനസ്സ് ചെയ്യാൻ നൗഷാദ് ഇടനിലക്കാരനായി നിന്ന് കായംകുളത്ത്കാരനായ വ്യക്തിയെ പ്രതികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഈ വ്യക്തി പ്രതികളിൽ നിന്നും പണം കൈപ്പറ്റുകയും ചെയ്തിരുന്നതായാണ് സൂചന. ഈ പണം ഇടനിലക്കാരനായി നിന്ന നൗഷാദ് നൽകണമെന്ന് പറഞ്ഞാണ് പ്രതികൾ മൂവരും ചേർന്ന് നൗഷാദിനെ തട്ടിക്കൊണ്ട് പോയത്.അതേസമയം പണം നഷ്ടമായ സംഭവത്തിൽ നൗഷാദിന് യാതൊരു പങ്കുമില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ തൃത്താലയിൽ നിന്നും ഒരാളെ തൃശൂരിൽ നിന്നുമാണ് പോലീസ് പിടി കൂടുന്നത്. പിടി കൂടിയ പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ,ഭീഷണിപ്പെടുത്തിയുള്ള പിടിച്ചു പറി എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻ്റിൽ വിട്ടു







