ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി. മലപ്പുറത്ത് എംഎസ്‌പി അസി. കമാൻഡന്റ് ആയ വിജയന് പൊലീസ് സേന യാത്രയയപ്പ് നൽകി. ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ കേരള പൊലീസ് ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. മലപ്പുറത്തു നിന്ന്, അതും ജീവിതത്തിൻ്റെ ഭാഗമായി മാറിയ എംഎസ്പിയിൽ നിന്ന് പിറന്നാൾ ദിനത്തിൽ യാത്രയയപ്പ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് അദ്ദേഹം.1987ൽ പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ പൊലീസ് കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിച്ചു. 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാനിലേക്ക് കളിക്കാൻ പോയി.1992ൽ പൊലീസിൽ തിരിച്ചെത്തി. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ്റെ നിർബന്ധത്തിലാണ് തിരിച്ചെത്തിയതെന്ന് പ്രസംഗത്തിൽ അനുസ്മരിച്ചു.1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്‌റ്റ് ബംഗാൾ, ജെസിടി മിൽസ് ഫഗ്‌വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ് ക്ലബ്ബുകളിൽ കളിച്ചു.1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത് ഇന്ത്യൻ ക്യാപ്റ്റൻ. 2006ൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിൽനിന്ന് ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന് വിടവാങ്ങി. എഎസ്‌ഐ ആയാണ് തിരികെ പൊലീസിൽ പ്രവേശിക്കുന്നത്. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ് ആയി. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. പോലിസിൽ നിന്നിറങ്ങിയാലും ഫുട്ബോൾ മൈതാനത്ത് കാണാമെന്നു പറഞ്ഞാണ് വിജയൻ പടിയിറങ്ങുന്നത്.