മലപ്പുറം കുറ്റിപ്പുറം എടച്ചലത്ത് വിലക്കുറവില്‍ വാങ്ങുന്ന കന്നുകാലികൾ ചാവുമ്പോൾ വലിയ തുക ഇൻഷുറൻസിൽ നിന്ന് തട്ടിയെടുക്കുന്നുവെന്ന് പരാതി. ഇന്‍ഷുറന്‍സ് തുകയ്ക്കു വേണ്ടി ചില കച്ചവടക്കാർ കന്നുകാലികളെ സംരക്ഷിക്കാതെ ചാവാൻ അവസരമുണ്ടാക്കുന്നുവെന്നാണ് പരാതി. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കാലികളെ ചില കച്ചവടക്കാർ മേയാനെന്ന പേരില്‍ ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കെട്ടിയിടുന്നുണ്ട്. കൊടും വെയിലില്‍ വെള്ളമോ ഭക്ഷണമോ അടക്കമുള്ള സംരക്ഷണം കിട്ടാതെ കാലികള്‍ ചത്തുവീഴുന്നുമുണ്ട്. പശുക്കള്‍ ചത്തുപോയെന്ന് കാണിച്ച് ഉടമസ്ഥർ വലിയ തുക ഇന്‍ഷുറന്‍സ് ആനുകൂല്യം നേടുന്നുണ്ടെന്നാണ് ചില ക്ഷീര കർഷകരുടെ പരാതി.”15000 – 20000 രൂപയ്ക്ക് പശുവിനെ വാങ്ങി 70000 – 80000 രൂപയ്ക്കൊക്കെ ഇൻഷുർ ചെയ്യുന്നു. എന്നിട്ട് എവിടെയെങ്കിലും കെട്ടിയിടുന്നു. ഒന്നോ രണ്ടോ മാസം കൊണ്ട് ഇവ ചത്തുപോകും. എന്നിട്ട് ഇൻഷുറൻസ് തുക വാങ്ങിയെടുക്കുന്നു”- എന്നാണ് ക്ഷീരകര്‍ഷകർ പറയുന്നത്.
പോസ്റ്റുമോർട്ടം ചെയ്യുന്ന മൃഗഡോക്ടറുടെ ഒത്താശയോടെയാണ് ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ മിണ്ടാപ്രാണികളോട് ഈ ക്രൂരതയെന്നും ആക്ഷേപമുണ്ട്. പണത്തിനു വേണ്ടി മിണ്ടാപ്രാണികളെ കൊല്ലാക്കൊല ചെയ്യുന്നവർക്കെതിരെ സംഘടിച്ചിരിക്കുകയാണ് ക്ഷീര കര്‍ഷക സംഘം. ഈ ക്രൂര പ്രവർത്തി തടയണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.