കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് പിരായിരി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവ൪ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ മരുമകൻ റിനോയ് ഒളിവിൽ പോയി.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലെത്തിയ റിനോയ് മുളകുപൊടി മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. ഭാര്യ രേഷ്മ, റിനോയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിനായി കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചുവന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ മോളിയെയും ടെറിയേയും കണ്ടത്.