കേന്ദ്രമോട്ടോർവാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽമാത്രം ക്യാമറവഴി പിഴചുമത്തിയാൽമതിയെന്ന് ഗതാഗതകമ്മിഷണറുെട നിർദേശം. മൊബൈലിൽ ചിത്രമെടുത്ത് ഇ-ചെലാൻവഴി മറ്റ് നിയമലംഘനങ്ങൾക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടൽ.
വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ-ഫിറ്റ്നസ് കാലാവധി കഴിയുക, പുകപരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൊബൈൽഫോണിൽ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങൾ നിർത്തി പരിശോധിക്കുന്നവേളയിൽ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോർട്ട് നൽകി പിഴയീടാക്കാം.
ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ ചിത്രമെടുക്കുമ്പോൾ വാഹനത്തിന്റെ രേഖകൾക്കൂടി ഓൺലൈനിൽ പരിശോധിച്ച് മറ്റ് കുറ്റങ്ങൾക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. ടൂറിസ്റ്റ് വാഹനങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകൾക്ക് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്
എന്നാൽ, ഓഡിറ്റ് പരാമർശത്തെത്തുടർന്നാണ് ഒന്നിലധികം കുറ്റങ്ങൾക്ക് പിഴചുമത്തേണ്ടിവന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിഴചുമത്തുമ്പോൾ ആ വാഹനത്തിന് മറ്റ് ഗതാഗതനിയമലംഘനങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് ഓഡിറ്റ് നിർദേശമുണ്ടായിരുന്നു.
ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്താവുന്ന കുറ്റങ്ങൾ
- അമിതവേഗം
- അനധികൃത പാർക്കിങ്
- ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുക
- ചുവപ്പ് സിഗ്നൽ ലംഘിക്കുക
- വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്നവിധം ഭാരം കയറ്റുക
- സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക
- ലെയ്ൻ ട്രാഫിക് ലംഘനം
- ചരക്കുവാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുക
- നമ്പർ പ്ലേറ്റിൽ ക്രമക്കേട്
- മൊബൈൽഫോൺ ഉപയോഗം
11 മഞ്ഞവരയുൾപ്പെടെയുള്ള റോഡിലെ മാർക്കിങ്ങുകൾ ലംഘിക്കുക
- സിഗ്നൽ ലംഘനം