മലപ്പുറം: യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. മലപ്പുറം വേങ്ങരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. മലപ്പുറം സ്വദേശിനി തന്നെയാണ് യുവതിയും. രണ്ട് വർഷം മുമ്പായിരുന്നു യുവതിയുടെയും വീരാൻകുട്ടിയുടെയും വിവാഹം. കഴിഞ്ഞ ദിവസം ഇയാൾ യുവതിയുടെ പിതാവിനെ വിളിച്ച് മകളെ മുത്തലാഖ് ചൊല്ലിയിരിക്കുന്നുവെന്നും പറഞ്ഞ് ബന്ധം ഉപേക്ഷിച്ചു. രോഗിയായ മകളെയാണ് തനിക്ക് വിവാഹം കഴിച്ചുതന്നതെന്നും തന്നെ കബളിപ്പിച്ചെന്നുമൊക്കെ ഇയാൾ യുവതിയുടെ അച്ഛനോട് ഫോണിലൂടെ പറഞ്ഞു. എന്നാൽ യുവതിയുടെ മുപ്പത് പവൻ സ്വർണാഭരണം തിരിച്ചുനൽകിയില്ല.ദമ്പതികൾക്ക് പതിനൊന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞ് ജനിച്ചശേഷം ഇയാൾ ഭാര്യയെ കാണാൻ പോയിട്ടില്ല. മുമ്പ് യുവതിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. അന്ന് ആശുപത്രിയിലാക്കി. അതിനുശേഷമാണ് ഭാര്യ ഇനി വേണ്ടെന്ന് വീരാൻകുട്ടി തീരുമാനിച്ചതെന്നാണ് വിവരം. വനിതാ കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.അടുത്തിടെ കാസർകോട് വാട്സ്ആപ്പിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കാസർകോട് നെല്ലിക്കട്ട സ്വദേശിയായ അബ്ദുൽ റസാഖിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്ന സന്ദേശം അയച്ചത്. ഫെബ്രുവരി 21ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് അബ്ദുൽ റസാഖ് ഗൾഫിൽ നിന്നും വാട്സാപ്പിൽ മുത്തലാഖ് സന്ദേശം അയച്ചത്. തുടർന്ന് ഭർതൃവീട്ടിൽ കടുത്ത പീഡനം അനുഭവിച്ചുവെന്നും ഭക്ഷണം നൽകിയില്ലെന്നും അസുഖം ഉണ്ടായാൽ ആശുപത്രിയിൽ കൊണ്ടു പോകാറില്ലെന്നും ചൂണ്ടിക്കാണിച്ച് യുവതി പരാതി നൽകുകയായിരുന്നു.