കണ്ണൂർ: പശുക്കച്ചവടത്തിന്റെ പേരിൽ ഓൺലൈനിലൂടെ മുൻ പ്രവാസിയിൽ നിന്നും പണം തട്ടി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഒരു ലക്ഷം രൂപയാണ് മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖിൽ നിന്ന് വ്യാജ സംഘം തട്ടിയെടുത്തത്. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ഇത്തിരി തേങ്ങാ പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇത്രയും കൊടുത്താൽ പാല് ശറപറാന്ന് ഒഴുകും’ രാജസ്ഥാനിലെ യൂട്യൂബറുടെ പേജിലെ പരസ്യം കണ്ടാണ് റഫീഖ് പത്ത് പശുക്കളെയും രണ്ട് എരുമകളെയും ഓർഡർ ചെയ്‌തത്. 5,60,000 രൂപയ്‌ക്ക് വിലയുറപ്പിച്ചു. ഒരു ലക്ഷം രൂപ അഡ്വാൻസ്. ബാക്കി തുക പശുക്കളെ വീട്ടിലെത്തിക്കുമ്പോൾ നേരിട്ട് നൽകാമെന്നായിരുന്നു കരാർ. വിൽപ്പനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ അയാളുടെ ആധാർ, പാൻകാർഡ്, പശു ഫാമിന്റെ ചിത്രങ്ങൾ എന്നിവയെല്ലാം റഫീഖിന് അയച്ചുനൽകി.കരാർ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിൾ പേ വഴിയും അയച്ചു നൽകി. പിന്നാലെ ഓർഡർ ചെയ്‌ത പശുക്കളെ വാഹനത്തിൽ കയറ്റുന്ന വീഡിയോ റഫീഖിന്റെ ഫോണിലേക്ക് എത്തി. മൂന്ന് ദിവസത്തിനുള്ളിൽ പശുക്കൾ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ഒരാഴ്‌ച കഴിഞ്ഞിട്ടും പശു എത്തിയില്ല. പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന കാര്യം റഫീഖിന് മനസിലായത്. പ്രതികൾ ഫോൺ നമ്പർ മാറ്റി മറ്റൊരു നമ്പറിലൂടെ ഇപ്പോഴും സംഘം പശു കച്ചവട തട്ടിപ്പ് തുടരുന്നുവെന്നാണ് വിവരം.