ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ലഹരിവേട്ട. 2,500 കിലോയോളം ലഹരിവസ്തുക്കള്‍ നാവികസേന പിടിച്ചെടുത്തു. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് തര്‍കശ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.മാര്‍ച്ച് 31-ാം തീയതി പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കശിന് ലഭിക്കുന്നത്. തുടര്‍ന്ന് മേഖലയിലുണ്ടായിരുന്ന വിവിധ ബോട്ടുകളില്‍ പരിശോധന നടത്തുകയും ഒന്നില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു.2,386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ലഹരിവസ്തുക്കള്‍ എവിടെനിന്നാണ് കൊണ്ടുവന്നത്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.