തിരുവനന്തപുരം: സ്കൂളിലെ പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ. അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുള്ള പരാതികൾ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുകയായിരുന്നു. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപകന്റെ പക്കൽ നിന്നാണ് സ്കൂൾ പിടിഎ പ്രസിഡന്‍റ് അടക്കമുള്ള സംഘം പണം തട്ടാൻ ശ്രമിച്ചത്. അധ്യാപകൻ വിജിലൻസിന് നൽകിയ പരാതിയിന്മേലാണ് നടപടി. വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ മുൻ പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, നിലവിലെ പിടി എ പ്രസിഡന്‍റ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശി അലേഷ് എന്നിവർ പിടിയിലായത്.
പണം നൽകിയില്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുമെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഇവർ ഭീക്ഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഘത്തിലെ രാകേഷിനെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായി പ്രതികൾ അവതരിപ്പിച്ചത്. തിരുവനന്തപുരത്തെത്തി പണം കൈമാറാനായിരുന്നു സംഘം അധ്യാപകനോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് അധ്യാപകൻ വിജിലൻസിൽ പരാതി നൽകാൻ തീരുമാനിച്ചത്.വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് സംഘം പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ എറണാകുളത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.