ചങ്ങരംകുളം :ചെറവല്ലൂരിൽ ഭാര്യ വീട്ടിൽ എത്തി യുവാവ് വടിവാൾ വീശി ഭാര്യയെയും ബന്ദുക്കളെയും ഭീഷണിപ്പെടുത്തിയതായി പരാതി. ചെറവല്ലൂർ നായക്കത്തേൽ കുഞ്ഞിബാപ്പുവിന്റെ വീട്ടിലാണ് സംഭവം.മകൾ മുഫ്സിനയും നാലര വയസ്സുള്ള കുട്ടിയും മാതാവും മാത്രം വീട്ടിലുള്ള സമയത്താണ് മുഫ്സിനയുടെ ഭർത്താവായ ജാസിം വടിവാളുമായി വീട്ടിൽ അതിക്രമിച്ചു കയറിയത്.
നാലുവർഷമായി ജാസിമും മുഫ്സിനയും അകന്നാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജാസിം ഭാര്യ വീട്ടിലെത്തി കതക് തുറക്കാൻ ആവശ്യപ്പെടുകയും,ഭീഷണിപ്പെടുത്തി വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് വീട്ടുകാർ പെരുമ്പടപ്പ് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും ജാസിം രക്ഷപ്പെട്ടിരുന്നു.ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.അന്ന് തന്നെ പെരുമ്പടപ്പ് പോലീസിൽ പരാതി കൊടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടിച്ചിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. ജാസിം താമസിക്കുന്ന ഐനിച്ചോടുള്ള വാടകവീട്ടിൽ നാട്ടുകാർ എത്തി വീട് പൂട്ടിയിട്ട് ചങ്ങരംകുളം പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്നു വിളിച്ചെങ്കിലും ജാസിം കതക് തുറക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് പോലീസ് തിരിച്ചു പോകുകയാണ് ഉണ്ടായത്.വിവാഹസമയത്ത് ജാസിമിന് വീട് വെക്കാനായി പതിനേഴര പവനും 10 ലക്ഷം രൂപയും നൽകിയിരുന്നെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ പതിവായിരുന്നു എന്ന് വീട്ടുകാർ പറയുന്നു.