കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഏഴരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ മുനി ഗുഡ ഗൻഡി ഗുഡ സ്ട്രീറ്റിൽ സഞ്ചയ് നായിക്കിനെ (38) ആണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ മഹേഷും സംഘവും അറസ്റ്റുചെയ്തത്. 7.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ രാവിലെ ബസ് സ്റ്റേഷന് പടിഞ്ഞാറുഭാഗത്ത് വച്ചാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവുകടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സഞ്ചയ് നായിക്. ഇയാൾ തൃശൂരിലെ എരുമപ്പെട്ടിലെ ഒരു കോഴി ഫാമിലെ ജീവനക്കാരനാണ്.സഞ്ചയ് നായിക്ക് ബാഗിൽ ആറ് പൊതികളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം മഫ്ടിയിൽ സ്റ്റേഷൻ പരിസരത്ത് നില ഉറപ്പിച്ചിരുന്നു. തുടർന്ന് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. ആലപ്പുഴയിലെ ചില്ലറ വില്പനക്കാർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സഞ്ചയ് നായ്ക് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.ഇ.ഐ മധു, പി.ഒ.ഓംകാർനാഥ്, അനിലാൽ, റെനി, സി.ഇ.ഒ അഭിലാഷ്, ജോൺസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.