പഴഞ്ഞി: ഞായറും തിങ്കളുമായി നടക്കുന്ന പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൂരം-വേല ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ച ദേശങ്ങളിൽനിന്നായി 45 പ്രാദേശികക്കമ്മിറ്റികളുടെ വാദ്യഘോഷങ്ങളും ഗജവീരന്മാരെ അണിനിരത്തിയുള്ള പൂരവും തിങ്കളാഴ്ച 27 പ്രാദേശിക കമ്മിറ്റികളിൽനിന്നായുള്ള വേല ആഘോഷവും നടക്കും.
പൂരത്തിനും വേലയ്ക്കുമായി അരുവായി, പഴഞ്ഞി, പോർക്കുളം, പട്ടിത്തടം, അയിനൂർ, കോട്ടോൽ, വില്ലന്നൂർ, കാരുകുളം തുടങ്ങി തട്ടകങ്ങൾ പങ്കെടുക്കും. ഞായറാഴ്ച രാവിലെ വിശേഷ പൂജകൾക്കു ശേഷം നടപ്പറ.ഉച്ചയ്ക്ക് നടപ്പുരമേളത്തോടെ പുറത്തേക്ക് എഴുന്നള്ളിപ്പ്, വൈകീട്ട് പ്രാദേശിക പൂരങ്ങളുടെ വരവ്, അവകാശ വേലവരവ്, 5.45-ന് കൂട്ടിയെഴുന്നള്ളിപ്പ്.
ദീപാരാധനയ്ക്കുശേഷം ദീപക്കാഴ്ചയും പയ്യഴിപ്പറയും പഞ്ചാരിമേളവും രാത്രിയിൽ താലപ്പൊലിയോടെ പുറത്തേക്ക് എഴുന്നള്ളിപ്പും തിങ്കളാഴ്ച പുലർച്ചെ കണ്ടിരിത്തി ഭഗവതീ ക്ഷേത്രത്തിൽനിന്ന് മധു കൊണ്ടുവരുന്ന ചടങ്ങും പൂരം ആവർത്തനവും നടക്കും. തിങ്കളാഴ്ച വൈകീട്ട് പ്രാദേശിക കമ്മിറ്റികളുടെ വേലവരവുകളായ കരിങ്കാളി, തെയ്യം, തിറ, കാവടി തുടങ്ങി പ്രാചീനകലാരൂപങ്ങൾ ക്ഷേത്രത്തിലെത്തി രാത്രിയിൽ സമാപിക്കും. വടക്കൻവാതിലിലെ ഗുരുതിയോടെ പൂരത്തിന് സമാപനമാകും