തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ് ഉൽപ്പന്നമായ ‘കേര’ വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാന്റുകൾ വിപണിയിൽ സുലഭമാണെന്നും അവയ്ക്കെതിരെ ജാഗ്രത വേണമെന്നും കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ.ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ, മാർക്കെറ്റിങ് മാനേജർ ആർ അരവിന്ദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ കൊപ്ര വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണ വില വർധിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കെ പല വ്യാജ വെളിച്ചെണ്ണകളും അവരുടെ ബ്രാൻഡിനു 200 മുതൽ 220 രൂപ വിലയിലാണ് വിൽക്കുന്നത്. ഈ വിലക്ക് വെളിച്ചെണ്ണവിൽക്കാൻ കഴിയില്ലെന്നും ഇത് മായം ചേർന്ന ബ്രാൻഡുകളാണെന്നും ഇത് വാങ്ങി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണെന്നും കേരഫെഡ് അധികൃതർ പറഞ്ഞു. ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ കലർത്തി വിപണിയിൽ കുറഞ്ഞ വിലക്ക് വിൽക്കുകയാണ്. ഇത് കേരഫെഡിനെപ്പോലെ യഥാർത്ഥ ബ്രാൻഡുകളിലുള്ള ഉപഭോക്താക്കളുചെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു. വ്യാജ ഉൽപ്പനങ്ങൾ വാങ്ങി നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിരവധി പ്രശനങ്ങളെ ഇല്ലാതാക്കാൻ വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങാതെ യാഥാർഥ്യം മനസിലാക്കണമെന്നും കേര ഫെഡ് അധികൃതർ പറഞ്ഞു.