ഇരട്ടക്കൊല നടത്തിയത് താൻ തന്നെയാണെന്നും അതിൽ ഒരുവിധത്തിലുമുള്ള പശ്ചാത്താപവും ഇല്ലെന്നും ചെന്താമര മാദ്ധ്യമങ്ങളോട് പറഞ്ഞു. തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോഴായിരുന്നു നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയുടെ പ്രതികരണം. ‘കുറ്റബോധമില്ല, എന്റെ കുടുംബത്തെ നശിപ്പിച്ചു. അതറിയില്ലേ നിങ്ങൾക്ക്. 2010ൽ വീട് വച്ചിട്ട് അതിലിരിക്കാൻ പറ്റിയിട്ടില്ല. മകൾ എൻജിനിയറാണ്. അവളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല’,- ചെന്താമര പറഞ്ഞു. ഇപ്പോഴും കുറ്റബോധം ലവലേശമില്ലാതെയായിരുന്നു ചെന്താമരയുടെ പ്രതികണം. രണ്ടാം ദിവസവും ചെന്താമരുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. ഇവരെ കൊലപ്പെടുത്താനുപയോഗിച്ച കത്തി വാങ്ങിയത് എലവഞ്ചേരി അഗ്രോ എക്യുപ്‌സിൽ നിന്നാണെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇവിടെയാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.
മകളെ ഒരുപാട് ഇഷ്ടമാണെന്ന് തെളിവെടുപ്പിനിടെ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തി. തന്റെ വീട് മകൾക്ക് നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു. അതിനിടെ താൻ മറ്റൊരാളെക്കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായും ചെന്താമര പൊലീസിനോട് പറഞ്ഞു. അയൽവാസിയായ പുഷ്‌പയാണ് തന്റെ കുടുംബം തകരാൻ പ്രധാന കാരണം. എന്നാൽ പുഷ്‌പ രക്ഷപ്പെട്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.