ന്യൂഡൽഹി: രാജ്യത്തെമ്പാടും റെയിൽവേ ശൃംഖല വ്യാപിപ്പിക്കും. മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റയിൽവെമന്ത്രി അശ്വിനി വൈഷ്ണവ്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ 2,52,000 കോടി രൂപ റെയിൽവേ മന്ത്രാലയത്തിന് വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നന്ദി പറഞ്ഞു. 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് റാപ്പിഡ് റെയിലും നടപ്പാക്കും, മൂന്നു വർഷത്തിനിടെ 17,500 ജനറൽ നോൺ എസി കോച്ചുകൾ നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും അനുവദിക്കുന്നത് സാധാരണക്കാരുടെയും, മധ്യവർഗത്തിൽപ്പെടുന്ന ആളുകളുടെയും യാത്ര കൂടുതൽ സൂഗമമാക്കും. റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 4,60,000 കോടി രൂപയാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യൻ റെയിൽവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ചെലവുകൾക്കായി 1,16,000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു.