മലപ്പുറം: വാഫി തർക്കത്തിൽ പരോക്ഷ വിമർശനവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ . പ്രഭാഷണ വേദികൾ നല്ല കാര്യങ്ങൾ പറയാൻ ഉപയോഗപ്പെടുത്തണമെന്നും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാകരുതെന്നും ഓർമപ്പെടുത്തൽ. വാഫി വിഷയം പരിഹരിക്കാൻ ഉന്നതസമിതിയുണ്ട് . അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്ന് സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു. വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്. അനുസരണ വേണമെന്നും സ്വാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു. വാഫി വാഫിയ്യക്ക് എതിരെ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ ഘട്ടത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം. ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ള സമസ്തയിലെ ഒരു വിഭാഗം നേതാക്കളാണ് വാഫി വാഫിയ്യയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. സാദിഖലി ശിഹാബ് തങ്ങളാണ് സിഐസിയുടെ അധ്യക്ഷന്‍. ഒരേസമയം സമസ്ത യുവജന വിഭാഗം അധ്യക്ഷനും സിഐസി അധ്യക്ഷനുമാണ് സാദിഖലി തങ്ങള്‍. വാഫി വാഫിയ്യ സംവിധാനം പൂര്‍ണമായും സമസ്ത കേളയ ജംഇയ്യത്തുല്‍ ഉലമായുടെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.