ലോൺ ആപ്പ് തട്ടിപ്പ് കേസിൽ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് ഇഡി രേഖപ്പെടുത്തി. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ നാലുപേരെയാണ് ഇഡി അറസ്റ്റ് ചെയ്‌തത്. ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരാണ് പിടിയിലായത്. കേരളത്തിൽ രജിസ്റ്റർ ചെയ്‌ത പത്ത് കേസുകളിലാണ് ഇഡിയുടെ അറസ്റ്റ്. ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്‌ത രേഖകൾ ദുരുപയോഗം ചെയ‌്‌തു, ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോണിന്റെ നിയന്ത്രണം പ്രതികൾ കൈക്കലാക്കുന്നു, മോർഫിംഗിലൂടെ നഗ്ന ചിത്രങ്ങൾ കാട്ടി ഇടപാടുകാരിൽ നിന്നും വൻ തുക തട്ടി തുടങ്ങിയ കാര്യങ്ങൾ ഇഡി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ രാജ്യാന്തര കണ്ണികളെന്ന് സംശയിക്കുന്ന നാലുപേരെ അറസ്റ്റ് ചെയ്‌തത്.
കതിരവൻ രവിയുടെ അക്കൗണ്ടിൽ 110 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. അതിൽ 105 കോടിയും പോയിരിക്കുന്നത് മുംബയ് ആസ്ഥാനമായ കമ്പനിയിലേക്കാണ്. ഇത്തരത്തിൽ 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവർ നടത്തിയത്. ചൈനീസ് ആപ്പുകൾ വഴി ഇവരുടെ ലോൺ ആപ്പുകൾ ആര് ഡൗൺലോഡ് ചെയ്യുന്നുവോ അവരുടെ മൊബൈൽ ഡേറ്റ ഫോട്ടോകൾ സഹിതം ഇവരുടെ കൈകളിലെത്തും. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങൾ ഇവർ ശേഖരിക്കുന്നു. വൃക്തിപരമായ ചിത്രങ്ങൾ ഇവർ പിന്നീട് ദുരുപയോഗം ചെയ്യുന്നു.
ആദ്യം ചെറിയ തുകകൾ നൽകി ക്രമേണ വൻ തുകകൾ നൽകുന്നതാണ് ലോൺ ആപ്പിന്റെ രീതി. ലോൺ തുക കൂടുമ്പോൾ പലിശയിനത്തിൽ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ ചിത്രങ്ങൾ വച്ച് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടും. ഇത്തരത്തിൽ ലോൺ ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിന് മുമ്പ് ദക്ഷിണേന്ത്യയിൽ ആകെ ഒരു അറസ്റ്റ് മാത്രമാണ് നടന്നത്. ഹരിയാനയിലടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നാല് ദിവസത്തെ കസ്റ്റഡിയിലേക്കാണ് ഇവരെ നൽകിയിരിക്കുന്നത്.