കാസർകോഡ് ഉദുമയിൽ പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉദുമയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് തിരുവനന്തപുരം റൂറലിലെ നരികല്ലുമുക്കു സ്വദേശി മനുവിനെ (36) ബേക്കൽ പോലീസ് പിടികൂടിയത്. ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നാണ് പ്രതി പിടിയിലായത്.
തട്ടിയെടുത്ത സ്വർണാഭരണങ്ങൾ കണ്ടെടുക്കാനായില്ല. സ്വർണ്ണം മംഗളൂരുവിൽ വിറ്റതായി പ്രതി മൊഴിനൽകി. ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിൽ നിന്ന് മെയ് 28 ന് ഉച്ചയോടെയായിരുന്നു തട്ടിപ്പ്.ബേക്കൽ പോലീസ് സ്റ്റേഷനിൽ 7 മാസമായി ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ പോലീസുദ്യോഗസ്ഥൻ അഖിൽരാജാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി ജ്വല്ലറി ഉടമ ഗണേശനെ തെറ്റിദ്ധരിപ്പിച്ചത്. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകൾ കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത് ആവശ്യപ്പെട്ട സ്വർണം നൽകി. കൈചെയിൻ, മോതിരം എന്നിവ വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് കാണിച്ച് സ്വർണ്ണവുമായി പോയി. വൈകുന്നേരം വീണ്ടുമെത്തി ഭാര്യ സഹോദരന് സമ്മാനമായി നൽകാനാണെന്ന് പറഞ്ഞ് മറ്റൊരു കൈചെയിൻ കൂടി വാങ്ങിച്ചു.
ഇതിന്റെ വിലയായ 1,31,000 രൂപ കൂടി അക്കൗണ്ടിൽ അയച്ചതിന്റെ മെസേജ് കാണിച്ച് മടങ്ങി പോയി. അക്കൗണ്ടിൽ പണമെത്തിയതിൻ്റെ മെസേജ് ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് സ്ഥിരം തട്ടിപ്പ് നടത്തുന്ന തിരുവനന്തപുരം സ്വദേശി മനുവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോവയിൽ നിന്ന് പ്രതി പിടിയിലായത്.







