പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. പ്രശാന്ത് ഇതുവരെ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്.
എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട് ടിവി പ്രശാന്തിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത് ഗുരുതര കുറ്റങ്ങളായിരുന്നു. ആരോപണ വിധേയനായ പ്രശാന്ത് ഈ മാസം പത്ത് മുതൽ അനധികൃത അവധിയിലാണ്. പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനെന്ന നിലയിൽ സ്വകാര്യ ബിസിനസിൽ ഏര്‍പ്പെട്ടത് സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. കാര്യസാധ്യത്തിനായി കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തുക കൂടി ചെയ്തതോടെ പൊലീസ് അന്വേഷണത്തിന് കൂടി ശുപാര്‍ശ ചെയ്യുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം അന്വേഷണവും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ഗുരുതര കുറ്റകൃത്യങ്ങൾ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് കിട്ടിയ ഉടനെയാണ് പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെന്‍റെ ചെയ്‌തത്