കോഴിക്കോട്:കാമുകന്റെ കൂടെ ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ തലയ്ക്കടിച്ചു കൊന്ന് കടലില്‍ എറിഞ്ഞ കേസിലെ പ്രതിയായ ശരണ്യ എന്ന യുവതിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ കൊന്ന കേസില്‍ കണ്ണൂരിലെ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് സംഭവമെന്ന് പോലിസ് അറിയിച്ചു.
2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തി. ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോളാണ് കുട്ടിയെ എടുത്തു കടപ്പുറത്തു കൊണ്ടുപോയി കൊന്നത്. ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെന്നും ശരണ്യ കണക്കുകൂട്ടി. കൊലപാതകത്തില്‍ കാമുകന് പങ്കില്ലെന്ന് പോലിസ് കണ്ടെത്തിയിരുന്നു.
കാമുകനായ കണ്ണൂര്‍ വാരം പുന്നയ്ക്കല്‍ സ്വദേശി നിധിനൊപ്പം ജീവിക്കുന്നതിനായിട്ടായിരുന്നു ശരണ്യ ഈ കൊലപാതകം നടത്തിയത്. നിധിന് മറ്റൊരു പ്രണയമുണ്ടെന്ന് ഇടയില്‍ ശരണ്യ കണ്ടെത്തിയിരുന്നു. ഇതേ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും കുഞ്ഞുള്ളതാണ് തടസമെന്നും പറഞ്ഞു. ഇതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ ശരണ്യ തീരുമാനിച്ചത്. പക്ഷേ, നിധിന് കൊലയില്‍ പങ്കില്ലെന്ന് പോലിസ് കണ്ടെത്തി.