ഗാസ ഒടുവിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കുന്നതിന് അരങ്ങൊരുങ്ങുന്നു. വെടിനിറുത്തൽ കരാർ ഉടൻ നിലവിൽ വരുമെന്ന റിപ്പോർ്ട്ടുകൾ പുറത്തുവന്നു. ഖത്തർ മുന്നോട്ട് വച്ച വെടിനിറുത്തൽ സംബന്ധിച്ച കരട് ഹമാസും ഇസ്രയേലും അംഗീകരിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യിുന്നു. ആറാഴ്ചത്തെ വെടിനിറുത്തലിനാണ് ധാരണയായിരിക്കുന്നത്. വെടിനിറുത്തൽ സംബന്ധിച്ച പ്രഖ്യാപനങ്ങളുമായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഉടൻ മാദ്ധ്യമങ്ങളെ കാണും. കരാറിന്റെ ഭാഗമായി ബന്ദികളുടെയും പാലസ്തീൻ തടവുകാരുടെയും മോചനത്തിന് ധാരണയായിട്ടുണ്ട്. 94 ഇസ്രയേലി തടവുകാരെ ഹമാസും 1000 പാലസ്തീനി തടവുകാരെ ഇസ്രയേലും പരസ്പരം കൈമാറും.
സമാധാന ചർച്ചകൾക്ക് ഖത്തറും അമേരിക്കയും ഈജിപ്റ്റുമാണ് മദ്ധ്യസ്ഥത വഹിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ദോഹയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയായിരുന്നു. മൊസാദ് തലവൻ, യു.എസ് പ്രതിനിധികൾ, ഹമാസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം മറ്റാരു ഘടകമാണ്.
2023 ഒക്ടോബർ 7ന് ആരംഭിച്ച ഗാസയിലെ ഇസ്രയേൽ യുദ്ധം ഇതുവരെ 46,640ലേറെ പാലസ്തീനികളുടെ ജീവനെടുത്തുകഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസ് തലവൻ യഹ്യാ സിൻവാറിനെ വധിച്ചതിന് പിന്നാലെ ഇസ്രയേൽ വെടിനിറുത്തലിന് തയ്യാറാകുമെന്ന് കരുതിയിരുന്നു. ഹമാസിന്റെ മുൻ തലവൻ ഇസ്മയിൽ ഹനിയേ, സഖ്യകക്ഷിയായ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസ്രള്ള എന്നിവരെയും ഇസ്രയേൽ വധിച്ചിരുന്നു. യു.എസും ഫ്രാൻസും മുന്നോട്ടുവച്ച മദ്ധ്യസ്ഥ കരാർ അംഗീകരിച്ച ഇസ്രയേൽ നവംബറിൽ ലെബനീസ് അതിർത്തിയിൽ ഹിസ്ബുള്ളയുമായി വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു. ഗാസ യുദ്ധം നീട്ടിക്കൊണ്ടു പോകുന്നതിൽ ഇസ്രയേൽ നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്.