കായിക താരമായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അഞ്ചുപേർ കൂടി പിടിയിൽ. സുമിത് (25) , ആർ. രഞ്ജിത്ത് (23), അതുൽ ലാൽ (19), പി പ്രവീൺ (20) , അഭിജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തത്. ഇതിൽ ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ 25 പ്രതികളിൽ 19 പേർ ഇതുവരെ പിടിയിലായി, ഒരു പ്രതി പത്തനംതിട്ട പൊലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ജയിലിലാണ്. മലയാലപ്പുഴ സ്റ്റേഷനിലെ പ്രതി അഭിജിത്തിനെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും
ആകെ 60 പ്രതികളിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 52 ആയി. ഇവരിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതായും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാർ പറഞ്ഞു