ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താത്തതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐക്ക് നിർദേശം നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയാണിതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഹർജികൾ പരിഗണിക്കുന്ന കാര്യം തങ്ങൾക്ക് അറിയാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ ഹർജിക്കാരൻ സമീപിച്ചത് എന്നും കോടതി ആരാഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം കഴിഞ്ഞിട്ടും ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഹർജിക്കാരനായ അജീഷ് കളത്തിൽ ഗോപി കോടതിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. അദ്ദേഹം തന്നെയാണ് ഈ കേസിൽ കോടതിയിൽ വാദം ഉന്നയിച്ചതും. എന്നാൽ ഇത് ചട്ടവിരുദ്ധം ആണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.വി ഭട്ടി ചൂണ്ടിക്കാട്ടി. സ്വന്തം കേസ് വാദിക്കാൻ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ അജീഷ് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ നിഷാദ് ഹാജരായി ഹർജി പിൻവലിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.