ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി എസി മിലാൻ. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പരിശീലകനായി എത്തിയ സെര്‍ജിയോ കോണ്‍സെയ്‌സോയുടെ കീഴിലാണ് കിരീടം. ഫൊന്‍സേക്കയ്ക്ക് പകരമായാണ് എസി മിലാൻ കോച്ചായി സെര്‍ജിയോ കോണ്‍സെയ്‌സോ എത്തുന്നത്.രണ്ട് ഗോള്‍ വഴങ്ങിയ ശേഷം പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് എസി മിലാന്‍ കിരീടത്തില്‍ മുത്തമിട്ടത്. എസി മിലാനായി തിയോ ഹെര്‍ണാണ്ടസ്, ക്രിസ്റ്റിയന്‍ പുലിസിച്, ടാമ്മി എബ്രഹാം എന്നിവര്‍ വല ചലിപ്പിച്ചു. ഇന്ററിന്റെ ഗോളുകള്‍ ലൗട്ടാരോ മാര്‍ട്ടിനസ്, മെഹ്ദി ടരെമി എന്നിവരാണ് നേടിയത്.ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു കളിയിലെ ആദ്യ ഗോൾ. ലൗട്ടാരോ മാര്‍ട്ടിനസാണ് ഗോൾ നേടിയത്. 47-ാം മിനിറ്റിൽ മെഹ്ദി ടരെമി ഇന്റർമിലാന് വേണ്ടി രണ്ടാം ഗോൾ നേടി. 52ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. 80ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിച് സമനില ഗോള്‍ വലയിലാക്കി. ഇഞ്ചുറി സമയത്ത് ഇന്ററിന്റെ ഹൃദയം തകര്‍ത്ത് സൂപ്പര്‍ സബ് ടാമ്മി എബ്രഹാം വിജയ ഗോള്‍ വലയിലാക്കി.എസി മിലാന്റെ എട്ടാം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടമാണിത്. 2016 ന് ശേഷം ആദ്യവും. അതേ സമയം തുടർച്ചയായ നാലാം കിരീടമാണ് ഇന്റര്‍ മിലാന്‍ ലക്ഷ്യമിട്ടത്. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ തിളക്കവുമായി എത്തിയ അവര്‍ക്ക് പക്ഷേ ഇത്തവണ കാലിടറി.