എടപ്പാള്‍:പ്രതിഷേധങ്ങൾക്കൊടുവിൽ വട്ടംകുളം പഞ്ചായത്തിൽ കാട്ടുപന്നി വേട്ട തുടങ്ങി.കർഷകരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് കാട്ടുപന്നികളെ പിടികൂടാൻ അധികൃതർ രംഗത്തെത്തിയത്.രണ്ടു ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ 60 കാട്ടുപന്നികളെ വെടിവച്ച് കൊന്നു.പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഇവ കൂട്ടത്തോടെ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഏക്കർ കണക്കിന് നെൽക്കൃഷിയാണ് ഇതോടെ നശിച്ചത്
പലരും കൃഷിയിറക്കാത്ത അവസ്ഥയും ഉണ്ടായി. രാത്രി റോഡിലൂടെ സഞ്ചരിക്കുന്ന ഇവ യാത്രക്കാർക്കും ഭീഷണിയായി. നെൽക്കൃഷിക്ക് പുറമേ വാഴ, മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിച്ചിരുന്നു.ഇവയെ പിടികൂടണമെന്ന് നാട്ടുകാരും കർഷകരും നിരന്തരം ആവശ്യപ്പെട്ടിരുന്നങ്കിലും വെടിവയ്ക്കാൻ ലൈസൻസുള്ളവരുടെ അഭാവം മൂലം നടപടി വൈകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബിന്റെ ഇടപെടലിനെ തുടർന്ന് വെടിവയ്ക്കാനുള്ള ആളെ സംഘടിപ്പിച്ചു. ഏതാനും ദിവസങ്ങൾ കൂടി സംഘം സ്ഥലത്ത് ക്യാംപ് ചെയ്യും











