അന്ന് ഇത് പോലൊരു ക്രിസ്തുമസ് ദിനത്തലാണ് കളിച്ചും ചിരിച്ചും തോണി യാത്രക്കിറങ്ങിയ ആറ് കുരുന്നുകളുടെ ജീവൻ നരണിപ്പുഴ കവർന്നെടുത്തത്.നരണിപ്പുഴയെ കണ്ണീരിലാക്കിയ ആ മഹാദുരന്തത്തിന് ഇന്ന് 7 വർഷം തികയുകയാണ്.
തോരാത്ത കണ്ണീരുമായി നരണിപ്പുഴ നിവാസികൾ ഇപ്പോഴും നടുക്കുന്ന ഓർമകളെ മറക്കാൻ ശ്രമിക്കുകയാണ്. 2017 ൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഒരുമിച്ച് കൂടിയവരായിരുന്നു ജീവിതത്തിന്റെ കാണാക്കയത്തിലേക്കും ഒരുമിച്ച് യാത്രയായത്. അവധിക്ക് വേലായുധന്റെ വീട്ടിലെത്തിയ ബന്ധുക്കളുടെ മക്കൾക്ക് തങ്ങളുടെ പ്രദേശത്തെ നരണിപ്പുഴ തോണിയിലൊന്ന് ചുറ്റിക്കാണണം എന്നാവശ്യപ്പെട്ടപ്പോൾ ചെറുപ്പം മുതൽ നരണിപ്പുഴയെ തൊട്ടുതലോടിയുറങ്ങുന്ന വേലായുധൻ മക്കളുടെ ആഗ്രഹങ്ങൾക്ക് എതിര് നിന്നില്ല. തോണിയെടുത്ത് വിരുന്നെത്തിയ മക്കളുമൊത്ത് ഒരു ഉല്ലാസ യാത്ര, ശാന്തമൊ യുറങ്ങുന്ന കായലിൽ സ്ഥിരമായി തോണി കുത്തി പോവുന്ന വേലായുധൻ മക്കളുമായി തോണി തുഴഞ്ഞ് തുടങ്ങിയപ്പോൾ കരയിലിരുന്നു ബന്ധുക്കൾ എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. കരയിൽ നിന്നും പത്ത് മീറ്റർ തോണിയകന്നതോടെ തോണിയൊന്ന് ആടിക്കളിച്ചു. സമീപത്ത് തോണി തുഴഞ്ഞിരുന്ന പ്രായം ചെന്ന ഒരാൾ തോണി തിരിക്കാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.പൊടുന്നനെ തോണി ഒന്നുകൂടെ ആടിയുലഞ്ഞു. പേടിച്ച കുട്ടികൾ ഒരു ഭാഗത്തേക്ക് കൂട്ടം കൂടിയെന്നാണ് നിഗമനം. പിന്നെ സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു. തോണി തല കീഴായി മറിഞ്ഞു. അപകടത്തിൽ പെട്ടവരെല്ലാം നന്നായി നീന്തൽ വശമുള്ളവരായിരുന്നെങ്കിലും കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ചതോടെ ആർക്കും രക്ഷപെടാൻ കഴിയാതെയായി. ചതുപ്പ് നിറഞ്ഞ ഭാഗത്ത് തോണി മറിയുന്നതും കുട്ടികൾ മുങ്ങി താഴുന്നതും കണ്ട് രക്ഷിതാക്കളും ബന്ധുക്കളും കരയിലിരുന്ന് അലമുറയിടുന്നുണ്ടായിരുന്നു. സംഭവം കണ്ട ഒരാൾ അദ്ധേഹം തുഴഞ്ഞിരുന്ന തോണിയുമായി സംഭവ സ്ഥലത്തേക്ക് പാഞ്ഞു. എല്ലാവരും കൂടി തോണിയിൽ പിടിച്ചതോടെ അതും മറിഞ്ഞു. അതോടെ പലരും വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങിയിരുന്നു. ഇതിനിടെ ചെറിയ കമ്പിൽ പിടിച്ച് ഒരു കുട്ടി ജീവൻ നിലനിർത്തി. മറ്റൊരു തോണിയെത്തി മുങ്ങിതാണവരെ കരക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പലരും കായലിൽ ജീവന് വേണ്ടി പിടഞ്ഞ് ആഴങ്ങളിലേക്ക് മറഞ്ഞിരുന്നു. തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും മരണക്കയത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാവാതിരുന്നത് വേലായുധനെ ഇന്നും മാനസികമായി തളർത്തിയിരിക്കുകയാണ്. അപകടം അറിഞ്ഞയുടനെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും നരണിപ്പുഴ കൊടപ്പുള്ളി കടുക്കുഴി കായലിന് ഒഴുക്കും ആഴവും കൂടിയതിനാൽ രക്ഷാപ്രവർത്തനം തടസമായി. ആശുപത്രിയിലെത്തുമ്പോഴേക്കും ഇവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ നരണിപ്പുഴ ഇന്നും ഒന്നും അറിയാത്തവനെ പോലെ ശാന്തനായി ഒഴുകുന്നു