കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധങ്ങൾക്കിടെ രണ്ടിടങ്ങളിലായി രണ്ട് നേതാക്കൾ മരിച്ചു. അസമിലെ ഗുവാഹത്തിയിലും ഉത്തർപ്രദേശിലെ ലഖ്നൗവിലുമാണ് മരണങ്ങളുണ്ടായത്. അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പോലീസ് നടപടിയാണ് പ്രവർത്തകരുടെ മരണങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.
ഗുവാഹത്തിയിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. മാർച്ച് സംഘർഷഭരിതമാകുകയും പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ കുമാർ ബോറ, മുൻ രാജ്യസഭാ എം.പി. രിപുൻ ബോറ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. പോലീസ് നടപടിയിൽ കോൺഗ്രസിന്റെ ലീഗൽ സെൽ സെക്രട്ടറി മൃദുൽ ഇസ്ലാമിന് പരിക്കേറ്റു. ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല
ലഖ്നൗവിൽ യൂത്ത് കോൺഗ്രസ് നേതാവ് പ്രഭാത് പാണ്ഡേ ആണ് മരിച്ചത്. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ ശ്വാസം മുട്ടിയാണ് പ്രഭാത് കൊല്ലപ്പെട്ടതെന്നാണ് കോൺഗ്രസിന്റെ ആരോപണം. പ്രഭാതിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും യു.പി. കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസിന്റെ ആരോപണം യു.പി. പോലീസും അസം പോലീസും നിഷേധിച്ചു.








