വിവാദ എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റത്തില്‍ സർക്കാരിന്റെ പച്ചക്കൊടി.സ്ക്രീനിങ് കമ്മറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ഗുരുതര ആരോപണത്തില്‍ അജിത് കുമാർ അന്വേഷണം നേരിടുന്നതിനിടെയാണ് തീരുമാനം. ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാർ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാർശ ചെയ്തത്. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനായിരുന്നു ശുപർശ. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശുപാർശ. സുരേഷ് രാജ് പുരോഹിത്, എംആർ അജിത് കുമാർ എന്നിവരുടെ സ്ഥാനകയറ്റ ശുപാർശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്.അതേ സമയം, എം ആർ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാന കയറ്റം നല്‍കാനുള്ള ശുപാർശ തിടുക്കപ്പെട്ടുള്ളതല്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് സ്ഥാന കയറ്റം. സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടാണ് പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.