29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും സിനിമകളുടെ പ്രദർശനം തുടരുന്നു. വ്യത്യസ്തമായ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയിൽ ആദ്യമായി മുതിർന്ന വനിതകളെ ആദരിക്കുന്ന ചടങ്ങും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര മേള മൂന്നാം ദിനം പിന്നിടുമ്പോഴും സിനിമപ്രേമികളുടെ തിരക്ക് വർദ്ധിച്ചു വരികയാണ്. ഒരു സിനിമ കണ്ടു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അടുത്ത സിനിമയിലേക്കുള്ള നെട്ടോട്ടത്തിലാണ് പ്രേക്ഷകർ.അടിച്ചമർത്തപ്പെട്ടവർക്കും സ്ത്രീപക്ഷത്തും ഒപ്പമുള്ള കൂടുതൽ സിനിമകൾ ഇത്തവണത്തെ മേളയെ ഒന്നുകൂടി മികച്ചതാക്കുന്നതെന്ന് പ്രേക്ഷകർ പറഞ്ഞു. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങളും, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങളും, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിൽ അഞ്ചു ചിത്രങ്ങൾ തുടങ്ങി 67 വ്യത്യസ്ത ചിത്രങ്ങളാണ് ആസ്വാദകർക്കായി ഇന്ന് പ്രദർശനത്തിന് ഒരുക്കിയത്.ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ജാക്വസ് ഒഡിയാഡിന്റെ എമിലിയ പെരേസും ഇറാൻ സിനിമയായ ദ സീഡ് ഓഫ് ദ സെക്രഡ് ഫിഗ്ഗിനും നീണ്ട നിരയായിരുന്നു. ഓരോ തവണ ഇറാൻ സിനിമകൾ കാണുമ്പോഴും അതിനോടുള്ള പ്രിയം കൂടി വരികയാണെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടു.മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ ഫെമിനിച്ചി ഫാത്തിമയും ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണ് മൂന്നാം ദിനത്തിലെ മറ്റൊരു ആകർഷണം. വൈകുന്നേരം നിശാഗന്ധിയിൽ മുതിർന്ന നടിമാരെ ആദരിക്കുന്ന ചടങ്ങും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.