ചങ്ങരംകുളം:തൃശൂർ കോൾപടവിൻ്റെ വികസനത്തിന് അനുവദിച്ച ഫണ്ടിൻ്റെ ദുരുപയോഗത്തെ കുറിച്ചും അഴിമതിയെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്നും വകുപ്പ് മന്ത്രി കോള്‍പടവുകള്‍ സന്ദർശിക്കണമെന്നും കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.2020ല്‍ 300 കോടി രൂപ വേൾഡ് ബാങ്കിൽ നിന്ന് കടമെടുത്തത് കോൾ മേഖലയിലെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം മുഴുവൻ അഴിമതിയാണ് നടത്തിയിട്ടുള്ളത് .നബാർഡ് വായ്പ്പയായി 54 കോടിയോളം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ച തുകയും കൂടി കൂട്ടി ചേർത്താൽ 429 കോടി രൂപയാണ് നൂറടി തോടിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചില വഴിച്ചത് എന്നാണ് രേഖകൾ ചൂണ്ടികാണിക്കുന്നത്.എന്നാൽ ഈ തുകയുടെ പ്രവർത്തനത്തിൻ്റെ ഫലം കർഷകർക്ക് ലഭിച്ചിട്ടില്ല.പതിമൂവായിരത്തി അറുന്നൂറ്റി മുപ്പത്തി രണ്ട് ഹെക്ടർ കൃഷിസ്ഥലത്ത് നിർമ്മാണ ഉൽപ്പാദനക്ഷമത കൈവരുത്താനും കർഷകർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ വേണ്ടിയാണ് 729 കോടിയോളം രൂപ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനിയോഗിച്ചത്.വിവിധ ഡിപ്പാർട്ട് മെൻ്റുകളിലായി കോടികളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്. KLDC, KAICO ,KSEB,അഗ്രിക്കൾച്ചറൽ എൻഞ്ചീനീയർ ഡിപ്പാർട്ട്മെന്റ് തുടങ്ങിയ വകുപ്പുകളാണ് ഫണ്ട് ചിലവഴിക്കേണ്ടത്.ഇത്രയും തുക ചിലവഴിച്ചിട്ടും നിരന്തരം ബണ്ട് തകർന്ന് കർഷകർ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.തൃശൂർ പൊന്നാനി കോൾ വികസനത്തിന് വേണ്ടി ചിലവഴിച്ച ഫണ്ട് ഏതൊക്കെ മേഖലയിലാണെന്ന് സമഗ്രമായ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പതിനാലായിരം ഹെക്ടർ കൃഷിഭൂമി വരുന്ന 50000 ത്തോളം കർഷകരെ പ്രതിസന്ധിയിലാക്കുന്ന ഈ വിഷയത്തിൽ കൃഷി വകുപ്പ് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നു കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തകർന്ന തെക്കെ കെട്ട് ബണ്ട് പ്രദേശത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കെ. കെ. സുരേന്ദ്രന് ഒപ്പം ബി.ജെ.പി നേതാക്കളായ രവി ചെറവല്ലൂർ,കെ.രമേശൻ, ജയൻ കല്ലുർമ്മ എന്നിവരും എത്തിയിരുന്നു.