തമിഴിലെ സ്റ്റൈലിഷ് സ്റ്റാർ ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ് ചിത്രമാണ് ‘തങ്കലാൻ’. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നാണ്.വൻ ഹൈപ്പിലെത്തിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ആഗസ്റ്റ് 15ന് ആഗോള റിലീസായ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല.പ്രേക്ഷകർ ചിത്രത്തിന് സമ്മിശ്ര പ്രതികരണം നൽകിയപ്പോൾ അത് സിനിമയുടെ കളക്ഷനെയും സാരമായി ബാധിച്ചു.ഇപ്പോഴിതാ ഏറെ മാസത്തെ കാത്തിരിപ്പിന് ശേഷം സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.തിയേറ്ററുകളിലെത്തി 4 മാസത്തിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.യാതൊരു പ്രഖ്യാപനവും ഇല്ലാതെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാണ്. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേർന്ന് നിർമിച്ച ചിത്രം ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീൽഡിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്. തമിഴില്‍ കൂടാതെ തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ബോക്സ് ഓഫീസിൽ നിന്ന് 105 കോടിയോളം മാത്രമാണ് തങ്കലാന് നേടാനായത്. ചിത്രത്തിലെ വിക്രമിന്റെ പ്രകടനത്തിന് നല്ല അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.