കൊച്ചി: നടൻ ദിലീപിന്റെ ശബരിമല വിഐപി സന്ദർശനത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ദിലീപ് സോപാനത്ത് തുടർന്നത് ഭക്തർക്ക് തടസമുണ്ടാക്കി. ശ്രീകോവിലിനു മുന്നിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നു ദേവസ്വം ബോർഡിന് താക്കീതും നൽകി.എത്രസമയം ദീലീപ് സോപാനത്തിൽ തുടർന്നെന്ന് കോടതി ചോദിച്ചു. ദിലീപ് അവിടെ നിന്നതുകൊണ്ട് ആർക്കും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടത്. കുട്ടികൾക്കും സ്ത്രീകൾക്കും ദർശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.കഴിഞ്ഞ ദിവസവും വിഷയത്തിൽ ഹൈക്കോടതി വിമർശനം നടത്തിയിരുന്നു.







