തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയതലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും കൽക്കരി ക്ഷാമം തുടരുന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇന്നലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും നിലവിലെ വൈദ്യുതി ക്ഷാമം കണക്കിലെടുത്ത് നിയന്ത്രണം അനിവാര്യമാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ഹിമാചൽ പ്രദേശിൽനിന്ന് അധിക വൈദ്യുതി ലഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച അളവിൽ വൈദ്യുതി ലഭിച്ചില്ല. സെപ്റ്റംബർ 15ഓടെ കൽക്കരി ക്ഷാമം പരിഹരിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും സ്ഥിതി പൂർണമായി മെച്ചപ്പെട്ടിട്ടില്ല. കൽക്കരി ലഭ്യതയിലെ കുറവ് താപവൈദ്യുത നിലയങ്ങളിലെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതമായ 1600 മെഗാവാട്ടിലും കുറവുണ്ടായിട്ടുണ്ട്. കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും നിലവിലെ ക്ഷാമം തുടരുകയാണ്. ഇതിനിടെ, ഇന്നലെ കേരളത്തിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4564 മെഗാവാട്ടായിരുന്നു. ആകെ വൈദ്യുതി ഉപയോഗം 94.08 ദശലക്ഷം യൂണിറ്റും രേഖപ്പെടുത്തി.







