എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഞായറാഴ്ച കാലത്താണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും പരിസരത്തും അഴുക്ക് ചാലുകളിലുൾപ്പടെ സൂക്ഷിച്ച നിലയിൽ മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്.ഞായറാഴ്ച കാലത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ കുമരനല്ലൂര്‍ വെള്ളാളൂരിലാണ് പരിശോധന.സംഭവത്തിൽ കുമരനല്ലൂർ വെള്ളാളൂർ സ്വദേശി മമ്മത്രയാൽ വീട്ടിൽ മുഹമ്മദ് റാഫി(33)പൊന്നാനി സ്വദേശികളായ കറുത്ത കുഞ്ഞാലൻ്റെ വീട്ടിൽ മുഹമ്മദ് ഷഫീഖ്(34) മുക്കാടി മുക്കറിൻ്റെ വീട്ടിൽ അൻസാർ(31)എന്നിവരെ യാണ് അന്വേഷണസംഘം പിടികൂടിയത്.ഷൊർണ്ണൂർ ഡിവൈഎസ്പി ,തൃത്താല സിഐ എന്നിവരുടെ നിർദ്ദേശപ്രകാരം തൃത്താല പോലീസ് ഇൻസ്പെക്ടർ എം എസ് സത്യജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്.പ്രദേശത്തെ കെട്ടിടത്തിൽ നിന്നും പരിസരത്തു നിന്നുമായി 170 ഗ്രാമിലേറെ വരുന്ന എം ഡി എം എ ശേഖരമാണ് പിടിച്ചെടുത്തത്.എം ഡി എം എ യുടെ മാരക വകഭേദമായ യെല്ലോ എം ഡി എം എ ആണ് പോലീസ് കണ്ടെടുത്തത്.ഗ്രാമിന് 5000 നും 6000 നും ഇടക്ക് വില വരുന്നതാണ് പിടിച്ചെടുത്ത എം ഡി എം എ യെന്ന് പോലീസ് പറഞ്ഞു.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കും







