ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി അമേരിക്ക. നാവികസേനയ്ക്കായി ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങിയ എംഎച്ച് 60 ആർ ഹെലികോപ്ടറിന്റെ ഉപകരണങ്ങൾക്ക് വേണ്ടിയുള്ള ഇടപാട് അംഗീകരിച്ചതായി പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേഷൻ തിങ്കളാഴ്ച അറിയിച്ചു. 1.17 ബില്യൺ ഡോളറിന്റെ പ്രതിരോധ ഇടപാടാണിത്. അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനും നാവികസേനയുടെ ശേഷി വർദ്ധിപ്പിക്കാനും ഈ പുതിയ ഇടപാട് ഇന്ത്യയെ സഹായിക്കും. ഒരു മാസത്തിന് ശേഷം പ്രസിഡന്റ് പദവിയിൽ നിന്ന് ഇറങ്ങാൻ നിൽക്കെയാണ് ജോ ബൈഡൻ ഭരണകൂടം ഇന്ത്യയ്ക്ക് പ്രധാന പ്രതിരോധ ഉപകരണങ്ങൾ വിൽക്കാൻ അനുമതി നൽകിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ, അമേരിക്കയിൽ നിന്ന് 24 എം എച്ച് 60 ആർ ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാർ 2020ലാണ് ഒപ്പിട്ടത്. ഏകദേശം 7625 കോടി രൂപയുടെ ഇടാപാടായിരുന്നു.
ഈ ഹെലികോപ്ടറുകളിലേക്ക് അത്യാധുനിക ഉപകരണങ്ങളാണ് ഇപ്പോൾ വാങ്ങുന്നത്. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 30 മൾട്ടിഫംഗ്ഷണൽ ഇൻഫർ മേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം – ജോയിന്റ് ടാക്ടിക്കൽ റേഡിയോ സിസ്റ്റം, എക്ടേണൽ ഫ്യൂവൽ ടാങ്ക്, ഫോർവേർഡ് ലുക്കിംഗ് ഇൻഫ്രാറെഡ് സിസ്റ്റം, അഡ്വാൻസ്ഡ് ഡാറ്റാ ട്രാൻസ്ഫർ സിസ്റ്റം, ഓപ്പറേറ്റർ മെഷീൻ ഇന്റർഫേസ് അസിസ്റ്റന്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് നാവികസേനയ്ക്കായി ഇന്ത്യ ആവശ്യപ്പെട്ടത്.











